Friday, December 19, 2014

അരാഷ്ട്രീയതയെ മലയാളി സമൂഹത്തിലേക്കു സിനിമയിലൂടെ ഇറക്കി വിട്ടതില്‍ പ്രധാന പ്രതിയായി സ്ഥിരം അവരോഹിക്കപ്പെടുന്നത് ശ്രീനിവാസനെയാണ്, 'സന്ദേശം' അതിന്റെ ഏറ്റവും വലിയ തെളിവായും പറയപ്പെടുന്നു. ഓരോ വര്‍ഷവും നൂറു കണക്കിന് അരാഷ്ട്രീയ സിനിമകള്‍ ഇറങ്ങുമ്പോള്‍, ശ്രീനിവാസന് മാത്രം അതിന്റെ ഉത്തരവാദിത്തം ചാര്‍ത്തി കൊടുക്കുന്നതിന്റെ യുക്തി മനസ്സിലാവുന്നില്ല. സമൂഹത്തിന്റെ പ്രശ്നങ്ങളെ യാതൊരു വിധത്തിലും സംബോധന ചെയ്യാന്‍ താല്‍പര്യമില്ലാത്തതും, അവയെക്കുറിച്ച് ഒരിക്കലും വേവലാതിപ്പെടാത്തതും, സാമൂഹിക നിരുത്തരവാദിത്വത്തില്‍ ഊന്നിയതും, അരാഷ്ട്രീയത വളരാന്‍ ആഗ്രഹിക്കുന്ന വിഭാഗത്തെ തൃപ്തിപ്പെടുത്തുന്ന വിധത്തില്‍ ഉപരിപ്ലവമായ പോംവഴികള്‍ മുന്നോട്ടു വയ്ക്കുന്നവയും, ഓരോ വര്‍ഷവും ഇറങ്ങുന്ന സിനിമകളിലെ ഭൂരിഭാഗത്തെ പ്രതിനിധാനം ചെയ്യുമ്പോള്‍, ശ്രീനിവാസന്‍ അരാഷ്ട്രീയതയുടെ ആസ്ഥാന പ്രതിയാവുന്നത് യുക്തിഹീനമാണ്.

ഒരു പൊളിറ്റിക്കല്‍ സറ്റയര്‍ എന്നത് വിട്ട് 'സന്ദേശം' എവിടെയാണ് അരാഷ്ട്രീയതയെ മുന്നോട്ട് വയ്ക്കുന്നത് എന്ന് വ്യകതമല്ല. രാഷ്ട്രീയ പ്രവര്‍ത്തനത്തിന് ഇറങ്ങുന്നവരെ പിന്തിരിപ്പിക്കലല്ല ആ സിനിമ ചെയ്യുന്നത്. പ്രധാനമായും നിരുത്തരവാദിത്വത്തിനെതിരെയുള്ള പരിഹാസമാണ് 'സന്ദേശം'. രാഷ്ട്രീയം എന്നാല്‍ തന്നെ പ്രധാനമായും ഉത്തരവാദിത്വം ആണല്ലോ. അതുകൊണ്ട് ആ സിനിമയില്‍ അതിന്റേതായ ഒരു രാഷ്ട്രീയവും അടങ്ങിയിട്ടുണ്ട് . സ്വന്തം ഉത്തരവാദിത്തത്തില്‍ നിന്ന് ഒളിച്ചോടുന്നതിനെ എതിര്‍ക്കുകയാണ് ശ്രീനിവാസന്‍ തന്റെ പല സിനിമകളിലും ചെയ്തിട്ടുള്ളത്. അദ്ദേഹത്തിന്റെ ചില അഭിമുഖങ്ങളിലും നമുക്കിത് കാണാവുന്നതാണ്. 'ചിന്തവിഷ്ടയായ ശ്യാമള '-യില്‍ ആശ്രമത്തിലെ സന്ന്യാസശ്രേഷ്ഠന്‍ വിജയനെ ഉപദേശിക്കുന്ന വാക്കുകള്‍ ശ്രദ്ദിക്കുക : "സ്വന്തം ഉത്തരവാദിത്തങ്ങളില്‍ നിന്ന് ഓടി ഒളിക്കുന്നവര്‍ക്ക് , കയറിക്കൂടാനുള്ളതല്ല സന്ന്യാസം. You are an irresponsible husband and an irresponsible father."

രാഷ്ട്രീയത്തിലെ കള്ളനാണയങ്ങളെ ആക്ഷേപഹാസ്യ രൂപത്തില്‍ തുറന്നു കാട്ടുന്നതും, അരാഷ്ട്രീയതയെ പല രൂപങ്ങളിലും മുന്നോട്ടു വയ്ക്കുന്നതും വേറെയാണ്. ആദ്യത്തെ ഗണത്തില്‍ പെടുന്ന 'സന്ദേശം' കണ്ടു ആരെങ്കിലും അരാഷ്ട്രീയത സ്വീകരിച്ചുവെങ്കില്‍ അത് സിനിമ എഴുതിയവന്റെയോ എടുത്തവന്റെയോ കുറ്റമല്ല, മറിച്ച് അവരുടെ തന്നെ പൊള്ളയായ, ആഴമില്ലാത്ത രാഷ്ട്രീയ കാഴ്ചപ്പാടിന്റെ സ്വാഭാവികമായ തുടര്‍ സൃഷ്ടിയാണ്.

"രാജീവ് രവിയോട് യോജിക്കുന്നു. ക്ലിഷേ മൃദു ഇടതുപക്ഷ വിരുദ്ധത വില്‍ക്കുയാണ് ശ്രീനിവാസന്‍ 'വരവേല്‍പ്പ്' മുതല്‍ ചെയ്തത്" എന്നാണ് പ്രശസ്ത എഴുത്തുകാരന്‍ എന്‍.എസ്.മാധവന്‍ ട്വിട്ടറിലൂടെ പ്രതികരിച്ചത്. അദ്ദേഹം ഇത് കൂടുതല്‍ വിശദീകരിച്ചുവെങ്കില്‍ കൊള്ളാമായിരുന്നു. 'വരവേല്‍പ്പി'ല്‍ നടന്‍ മുരളി ചെയ്ത ഒരു യൂണിയന്‍ നേതാവിന്റെ വേഷം മുന്‍നിര്‍ത്തി ആണെങ്കില്‍ ക്ലിഷേ മൃദു ഇടതുപക്ഷ വിരുദ്ധത എന്ന് പറയുന്നതില്‍ ഞാന്‍ വിശ്വസിക്കുന്നില്ല. 'മിഥുന'ത്തില്‍ ബ്യൂറോക്രസിയുടെ അഴിമതിയേയും ഇത്തരത്തില്‍ അദ്ദേഹം കാണിക്കുന്നുണ്ടല്ലോ. സമൂഹത്തില്‍ നിലനില്‍ക്കുന്ന തെറ്റായ കീഴ് വഴക്കങ്ങളെ സര്‍ഗ്ഗാത്മകതയോട് കൂടി വിമര്‍ശനാത്മകമായി സിനിമയില്‍ സമീപിക്കുമ്പോള്‍, ഇത്ര വലിയ അപരാധ ആരോപണം അദ്ദേഹം അര്‍ഹിക്കുന്നുണ്ടോ? 'പോളണ്ട്' , 'താത്വികാവലോകനം' എന്നിവയുടെ അത്ര 'നാരിയല്‍ കാ പാനി' ഹിറ്റ്‌ ആവാതിരുന്നതും കരുതിക്കൂട്ടിയുള്ള ഇടതുപക്ഷ വിരുദ്ധതയുടെ ഭാഗമാണ് എന്ന് വിചാരിക്കുന്നതും ബാലിശമാണ്.

ശ്രീനിവാസന്‍ പല തരത്തിലും തന്റെ രാഷ്ട്രീയം പല സിനിമകളിലും കാണിക്കുന്നത് എന്തുകൊണ്ട് അധികമാരും ചിന്തിക്കുന്നില്ല എന്നറിയില്ല. ആത്മീയ കച്ചവടത്തിനെതിരെ ശക്തമായ ഭാഷയില്‍ അദ്ദേഹം തന്റെ സിനിമകളില്‍ പറഞ്ഞിട്ടുണ്ട്. ചിന്താവിഷ്ടയായ ശ്യാമള '-യില്‍ സന്ന്യാസം തലയ്ക്കു പിടിച്ച് ഒരു ആശ്രമത്തില്‍ ചെല്ലുന്ന വിജയന്‍ സ്വാമി ആശ്രമത്തിലെ മറ്റൊരു അന്തേവാസിയായ സ്വാമിയോട് വായുവില്‍ നിന്ന് ഭസ്മം എടുക്കുന്ന വിദ്യ എങ്ങനെ പഠിക്കാം എന്ന് ചോദിക്കുന്നു . അതിനു വല്ല മജീഷ്യനെയും കണ്ടാല്‍ മതി എന്നാണ് മറുപടി കിട്ടുന്നത് . ' മകന്റെ അച്ഛന്‍ ' എന്ന സിനിമയില്‍ ഭാര്യയുടെ നിര്‍ബന്ധത്തിനു വഴങ്ങി സ്ഥലത്തെ പ്രധാന ദിവ്യനെ കാണുവാന്‍ പോയപ്പോള്‍ , ദിവ്യന്‍ വായുവില്‍ നിന്ന് ആപ്പിള്‍ എടുത്തു കഥാപാത്രത്തിന് കൊടുക്കുന്നു . ഒരു ചാക്ക് അരിയും, ഒരു കിലോ പഞ്ചസാരയും കൂടി കിട്ടിയാല്‍ നന്നായിരുന്നു എന്ന് പ്രതികരിക്കുന്ന കഥാപാത്രം പ്രേക്ഷകരെ ഒരേ സമയം ചിരിപ്പിക്കുകയും ചിന്തിപ്പിക്കുകയും ചെയ്യുന്നുണ്ട്.

ഓരോരുത്തര്‍ക്കും ഏതെങ്കിലും സിനിമ ഇഷ്ടപ്പെടാനും ഇഷ്ടപ്പെടാതിരിക്കാനും സ്വാതന്ത്ര്യമുണ്ട്. ഓരോരുത്തരും തങ്ങളുടെ രാഷ്ട്രീയം മുന്നോട്ടു വയ്ക്കുന്നത് പല വിധത്തിലാവം. തനതായ രീതിയില്‍ ശ്രീനിവാസനും മലയാള സിനിമയെ പൊളിച്ചെഴുതിയിട്ടുണ്ട് എന്ന് സമ്മതിക്കാതെ വയ്യ.



No comments:

Post a Comment