Sunday, March 30, 2014

The Shining

ജാക്ക് നിക്കോള്‍സന്‍ പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ചു 1980-ല്‍ പുറത്തിറങ്ങിയ സ്റ്റാന്‍ലി കബ്രിക് സിനിമയായ 'The Shining' ഒരു സൈക്കോളജിക്കല്‍ ഹൊറര്‍ സിനിമയാണ്. അതേ പേരില്‍ ഇറങ്ങിയ സ്റ്റീഫന്‍ കിങ്ങിന്റെ നോവലാണ്‌ സിനിമയ്ക്ക് ആധാരം. 


മഞ്ഞു മൂടി കിടക്കുന്നത് കാരണം വര്‍ഷത്തില്‍ ഏഴു മാസം മുഴുവന്‍ അടച്ചിടുന്ന ഒരു അത്യാഡംബര ഹോട്ടല്‍. നവംബര്‍ മുതല്‍ മെയ്‌ വരെ ആ ഹോട്ടല്‍ നില്‍ക്കുന്ന പ്രദേശം ഒരു ഹിമഭൂമിയാണ്‌. റോഡുകളും വാര്‍ത്താവിനിമയ മാര്‍ഗ്ഗങ്ങളും അടയുന്നു. ഈ കാലയളവില്‍ ഹോട്ടല്‍ നോക്കാന്‍ ഒരു കെയര്‍ ടേക്കര്‍ ആയാണ് നായകനും കൂടെ ഭാര്യയും ചെറിയ മകനും അവിടെ വരുന്നത്. നായകന്‍റെ മകന്‍ ഭാവിയും ഭൂതവും മറ്റുള്ളവര്‍ക്ക് കാണാന്‍ സാധിക്കത്തതുമായ പലതും കാണുവാന്‍ കഴിവുള്ള കുട്ടിയാണ് . ഇതിനു മുന്‍പ് നിന്ന കെയര്‍ ടേക്കര്‍ ഇത് പോലെയൊരു അവസ്ഥയില്‍ "ക്യാബിന്‍ ഫീവര്‍" മൂലം തന്റെ ഭാര്യയേയും കുട്ടിയേയും കൊന്ന് ആത്മഹത്യ ചെയ്ത കഥ മാനേജര്‍ നായകനോട് പറയുന്നു. റൂം നമ്പര്‍ 237-ല്‍ പേടിക്കെണ്ടതായ ഒരു രഹസ്യമുണ്ടെന്നു കുട്ടിക്ക് മനസ്സിലാവുന്നു. പിന്നീട് അവര്‍ അവിടെ താമസം തുടങ്ങുമ്പോള്‍ , പതുക്കെ പതുക്കെ നായകന്‍ ഒരു അഭൗമ ശക്തിയുടെ പ്രചോദനത്താല്‍ ഭാര്യയേയും മകനെയും വധിക്കാന്‍ തോന്നുന്നതും, അതിനെ തുടര്‍ന്നുള്ള സംഭവവികാസങ്ങളുമാണ് സിനിമ.

ഈ സിനിമയുടെ ടേക്കിംഗ് എടുത്തു പറയേണ്ട ഒരു സംഗതിയാണ്. സിനിമയില്‍ ഉടനീളം ഒരു നിഗൂഡ അന്തരീക്ഷം സൃഷ്ടിക്കപ്പെടുന്നുണ്ട്. നിശബ്ദത കൊണ്ട് ഭയപ്പെടുത്തുന്ന പല രംഗങ്ങളുമുണ്ട്. ഇതിലെ പല രംഗങ്ങളും പ്രേക്ഷകനെ വളരെയധികം ആകര്‍ഷിക്കുന്നതാണ്. ഹോട്ടലിന്റെ സൌന്ദര്യം, ഹോട്ടലില്‍ നായകന്‍റെ മകന്‍ കുട്ടിസൈക്കിള്‍ ഓടിച്ചു റോന്തു ചുറ്റുമ്പോള്‍ ക്യാമറയുടെ പിന്തുടരല്‍, വധിക്കപ്പെട്ട മുന്‍ കെയര്‍ ടേക്കറുടെ രണ്ട് പെണ്‍കുട്ടികള്‍ പ്രത്യക്ഷപ്പെടുന്ന രംഗം, അങ്ങനെ നിരവധി രംഗങ്ങള്‍ അതിന്റെ ടേക്കിംഗ് കൊണ്ട് പേടിപ്പിക്കുകയും അതെ സമയം ഒരു സിനിമാആസ്വാദകന്‍ എന്ന നിലയില്‍ നമ്മെ ആകര്‍ഷിക്കുകയും ചെയ്യുന്നു.


No comments:

Post a Comment